Tuesday, March 6, 2012

ഒരു ചോദ്യവും രണ്ടു ഉത്തരവും 




ഒരിക്കല്‍ ഒരു നഗര കവാടത്തില്‍ കുതിരപ്പുറത്തു ഒരു യുവാവ്‌ വന്നെത്തി.വൃദ്ധനായ കാവല്‍ക്കാരനോട്‌ അയാള്‍ ഇപ്പ്രകാരം ചോദിച്ചു:
"അല്ലയോ കാവല്‍ക്കാര, ഈ നഗര വാസികളെപ്പറ്റിയും അവരുടെ സ്വഭാവത്തെപ്പറ്റിയും അങ്ങ് എനിക്ക് പറഞ്ഞു തരാമോ?"
അതിനു ഉത്തരമായി കാവല്‍ക്കാരന്‍ ഒരു മറുചോദ്യമാണ്  ചോദിച്ചത്.
"സുഹൃത്തേ  നിങ്ങള്‍  എന്താണ് അങ്ങനെ ചോദിച്ചത്? നിങ്ങള്‍ എവിടെ നിന്ന് വരുന്നു?"
യുവാവ്‌ മറുപടി പറഞ്ഞു:
"ഞാന്‍ എന്‍റെ ജന്മ നഗരത്തില്‍ നിന്നാണ് വരുന്നത്. അവിടെ എല്ലാവരും ദുഷ്ടന്മാരാണ്.എനിക്ക് അവിടം മടുത്തു പോന്നതാണ്......"
ഇതു കേട്ട് കാവല്‍ക്കാരന്‍ പറഞ്ഞു:
" കുഞ്ഞേ, ഇവിടെയുള്ളവര്‍ നിങ്ങളുടെ നഗരത്തിലുള്ളതിനെക്കാള്‍ ദുഷ്ടന്മാരാണ്. അതുകൊണ്ട് വേറെ ഒരിടം തേടുന്നതാവും നിനക്ക് നല്ലത്."
ഇതു കേട്ട് ആ യുവാവ്‌ ഒന്നും പറയാതെ കുതിരപ്പുറത്തു കയറി പോയി.
കുറച്ചു കഴിഞ്ഞു ഒരു കാളവണ്ടിയില്‍ മറ്റൊരു യാത്രികന്‍ അവിടെ എത്തി.അയാളും കാവല്‍ക്കാരനോട്‌ ഇപ്പ്രകാരം ചോദിച്ചു:
"മുത്തശ്ശാ, ഞാന്‍ താമസ്സിക്കാന്‍ ഒരു സ്ഥലം നോക്കി നടക്കുകയാണ്.ഇവിടെ താമസ്സിച്ചു ജോലി ചെയ്തു ജീവിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഈ നഗരവാസികള്‍ എങ്ങനെ ഉള്ളവരാണ്?എനിക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ലേ?"
കാവല്‍ക്കാരന്‍ ചോദിച്ചു:
"നിങ്ങള്‍ എവിടെ നിന്ന് വരുന്നു?ആ സ്ഥലം എങ്ങനെ ഉണ്ടായിരുന്നു?"
അത് കേട്ട് അയാളുടെ മിഴികള്‍ നിറഞ്ഞു.അയാള്‍ പറഞ്ഞു;
"എന്‍റെ നാട്ടുകാര്‍ വളരെ സ്നേഹമുള്ളവരായിരുന്നു.ഒരു ജോലി തേടി അവിടം വിട്ടു പോന്നതാണ്.....എന്നെങ്കിലും അവിടേക്ക് തിരികെ പോകണം എന്നാണ് എന്‍റെ ആഗ്രഹം".
അത് കേട്ട് കാവല്‍ക്കാരന്‍ പറഞ്ഞു:
"കുഞ്ഞേ, നിനക്ക് താമസ്സിക്കാന്‍ പറ്റിയ ഇടമാണ് ഇത്. ഈ നഗരത്തില്‍ നിനക്ക് എത്ര നാള്‍ വേണമെങ്കിലും ജോലി ചെയ്തു താമസിക്കാം.നിനക്ക് വേണ്ട സ്നേഹവും സംരക്ഷണവും ഇവിടെ നിന്നും ലഭിക്കും."
ഇത്രയും പറഞ്ഞു കൊണ്ട് കാവല്‍ക്കാരന്‍ അയാളെ നഗര വാതില്‍ തുറന്നു അകത്തേക്ക് നയിച്ചു.ഇത് കണ്ടു നിന്ന അയാളുടെ ഭാര്യയ്ക്ക് അതിശയമായി.അവര്‍ ചോദിച്ചു:
"നിങ്ങള്‍ എന്ത് കൊണ്ടാണ് പുറത്തു നിന്ന് വന്ന രണ്ടു പേരോട് ഒരേ ചോദ്യത്തിനു രണ്ടു തരത്തില്‍ മറുപടി പറഞ്ഞത്?"
ഭാര്യയുടെ ചോദ്യം കേട്ട് വൃദ്ധന്‍ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു:
"ആദ്യം വന്നയാള്‍ എല്ലാവരെയും മോശക്കരായി കാണുകയും മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയാത്ത മനസ്സുള്ളവനും ആയിരുന്നു.എന്നാല്‍ രണ്ടാമത്തെ ആള്‍ തന്നെ പോലെ മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയുന്നവനും മറ്റുള്ളവരിലെ നന്മയെ തിരിച്ചറിയുന്നവനും ആണ്.അവര്‍ രണ്ടു സ്വഭാവത്തിലുള്ളവര്‍ ആയതു കൊണ്ടാണ് എന്‍റെ ഉത്തരവും രണ്ടു തരത്തില്‍ ആയത്."
നമ്മള്‍ ലോകത്തോട്‌ ഏതു തരത്തില്‍ പ്രതികരിക്കുന്നോ, ലോകം ആ തരത്തില്‍ നമ്മളോടും പ്രതികരിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവും ഇതു തന്നെയാണ് നമ്മളോട് പറയുന്നത്.
"മനുഷ്യര്‍ നിങ്ങള്‍ക്ക് ചെയ്യേണം എന്ന് നിങ്ങള്‍ ഇചിക്കുന്നത് ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‍വിന്‍."............."''
                                                                                                      മത്തായി 7 : 12

എന്നെ പോലെ എന്‍റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ അവരിലെ നന്മയെ തിരിച്ചറിയാന്‍ കഴിയണം.പാപിയെ അല്ല, പാപത്തെ വെറുക്കാനാണ് കര്‍ത്താവു പറഞ്ഞത്.നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാനും നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും കര്‍ത്താവു നമ്മെ പഠിപ്പിക്കുന്നു.അതിനു കഴിഞ്ഞാല്‍ ലോകത്ത് എവിടെയും സ്വസ്ഥമായും സന്തോഷമായും ജീവിക്കാന്‍ നമുക്ക് കഴിയും.





















Wednesday, February 29, 2012

നമ്മുടെ വിധി നാം തെരഞ്ഞെടുക്കുക 




ചെറിയ ചെറിയ സാധനങ്ങള്‍ നടന്നു വില്‍പ്പന നടത്തിയിരുന്ന ഒരു വൃദ്ധനായ മനുഷ്യന്‍ ഉണ്ടായിരുന്നു.മറ്റുള്ളവര്‍ അദ്ദേഹത്തെ കിറുക്കന്‍ എന്നും ഠയന്‍ എന്നും വിളിക്കുമായിരുന്നു.കാരണം, തന്‍റെ സാധനങ്ങള്‍ അദ്ദേഹം പലപ്പോഴും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമായിരുന്നു.കൂടാതെ, സാധങ്ങള്‍ വാങ്ങുന്ന കൂട്ടത്തില്‍ അദ്ദേഹം കാണാതെ പലരും പെട്ടിയില്‍ നിന്നും മോഷണവും നടത്തിയിരുന്നു.അതുപോലെ കള്ളനാണയങ്ങളും കീറിയ നോട്ടുകളും കൊടുത്തു അദ്ദേഹത്തെ പറ്റിക്കുകയും പതിവായിരുന്നു.

മറ്റുള്ളവര്‍ തന്നെ കബളിപ്പിക്കുന്നതും വഞ്ചിക്കുന്നതും അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കിലും അതിന്‍റെ പേരില്‍ അവരെ എതിര്‍ക്കാനോ അവരുമായി വഴക്കിടാണോ അവരെ കുറ്റപ്പെടുത്താനോ അദ്ദേഹം ഒരിക്കലും തുനിഞ്ഞിരുന്നില്ല.മറ്റുള്ളവര്‍ തന്നെ കളിയാക്കുമ്പോള്‍ പോലും അദ്ദേഹം ഒരു കുട്ടിയെ പോലെ ചിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.

എങ്കിലും,തന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷകരമായി ഇരിക്കുവാനും ഒരിക്കലും ഒന്നിനെ കുറിച്ചും ഓര്‍ത്തു വിഷമിക്കതിരിക്കുവാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.തനിക്കു കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.

ഒടുവില്‍ അദ്ദേഹം സുഖമില്ലാതായി കിടപ്പിലായി.തന്‍റെ അന്ത്യ നാളുകള്‍ എത്തി എന്ന് അദ്ദേഹത്തിനു ബോധ്യമായി. മരണാസന്നനായ അദ്ദേഹം ഉയരങ്ങളിലേക്ക് തന്‍റെ മിഴികള്‍ ഉയര്‍ത്തി ഇപ്പ്രകാരം പ്രാര്‍ത്ഥിച്ചു.
" ദൈവമേ, എന്‍റെ മരണം അടുത്തിരിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. എന്‍റെ കച്ചവടത്തിനിടയില്‍ പലപ്പോഴും ഞാന്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ അവരെ കുറ്റക്കാരായി വിധിച്ചിട്ടില്ല.അവര്‍ ചെയ്യുന്നത് എന്താണ് എന്ന് അവര്‍ അറിഞ്ഞിരുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഇപ്പോള്‍ എന്നെയും എന്‍റെ ജീവിതത്തെയും അങ്ങയുടെ മുന്‍പില്‍ അര്‍പ്പിക്കുന്നു.അത് എടുക്കാത്ത ഒരു നാണയം പോലെയാണ്. എന്നെ അങ്ങ് വിധിക്കരുതെ."

പെട്ടെന്ന് അവിടെ ഒരു അശരീരി ഉയര്‍ന്നു,

"നീ ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്തില്ല.പിന്നെ എങ്ങനെ നിന്നെ കുറ്റപ്പെടുത്താനും വിധിക്കാനും സാധിക്കും."
വിശുദ്ധ വേദ പുസ്തകത്തില്‍ പറയുന്നു :
 "നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്.നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും."
                                                                                                                 മത്തായി 7 : 1 - 2  

നമ്മള്‍ ലോകത്തിനു എന്ത് കൊടുക്കുന്നോ അത് നമുക്കും കിട്ടുന്നു.നമുക്ക് കിട്ടുന്നത് കുറഞ്ഞു പോയി എന്നും, പലതും നമ്മുടെ അവകാശമാണ് എന്നും വാദിക്കുമ്പോള്‍, നമ്മള്‍ കൊടുക്കുന്നത് കുറഞ്ഞു പോയി എന്നും, പലതും കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും ഉള്ള യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിച്ചു പോകുന്നു.
 

Tuesday, February 21, 2012

ഗിസയിലെ പിരമിഡ് ദൈവിക ഉദ്ദേശത്തോടെ നിര്‍മിച്ചതോ?

പ്രാചീന സപ്താത്ഭുതങ്ങളില്‍ ഇന്നും അവശേഷിക്കുന്ന ഭീമാകാരമായ  ഗിസയിലെ പിരമിഡ് യേശുവിനു 2750 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖുഫു എന്ന ഫറവോ സ്വന്തം ശവകുടീരം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി പണി കഴിപ്പിച്ചതാണ്. ഭുമിയില്‍ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരം കൂടിയതുമായ വാസ്തുശില്‍പ്പമായി ഇതു ഇന്നും തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. വലിയ ചുണ്ണാമ്പ് കല്ലുകളും 20 മുതല്‍ 80 ടണ്‍ വരെ ഭാരമുള്ള  കരിക്കല്ലുകളും ആണ് ഇതിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 146 .5 മി. ഉയരമുണ്ടായിരുന്ന ഗിസയിലെ പിരമിഡ് 3800 വര്‍ഷത്തോളം  ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മ്മിതിയായി നില നിന്നു. ഇതിന്‍റെ ഉത്ഭവത്തെ കുറിച്ചും നിര്‍മ്മാണത്തെ കുറിച്ചും ഘടനയെ കുറിച്ചും പല വിധ അജ്ഞതകള്‍ ഇന്നും നില നില്‍ക്കുന്നു. 

ദൈവ കല്പനയാല്‍ നിര്‍മ്മിച്ചതോ ?

വിശുദ്ധ ബൈബിളില്‍ ഉല്‍പ്പത്തി  പുസ്തകം 6 : 13 - 22 വരെയുള്ള വാക്യങ്ങളില്‍ ദൈവം 'എങ്ങനെ പെട്ടകം ഉണ്ടാക്കണം' എന്ന് വ്യക്തമായി നോഹയോടു അരുളി ചെയ്തിട്ടുണ്ട്. പിന്നീട് പുറപ്പാടു പുസ്തകത്തില്‍ താന്‍ അവരുടെ നടുവില്‍ വസിക്കേണ്ടതിനു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കെണമെന്നും അത് താന്‍ കാണിക്കുന്ന മാതൃക പ്രകാരം തന്നെ ഉണ്ടാക്കണമെന്നും യഹോവ മോശയോട് കല്‍പ്പിക്കുന്നു.(പുറപ്പാടു 25 ). അതുപോലെ ഇസ്രായേലില്‍ ശലോമോന്‍ രാജാവ്‌ പണിഞ്ഞ യഹോവയുടെ ആലയത്തെ കുറിച്ചും ദാവീദ് രാജാവിന്‌ യഹോവയുടെ വ്യക്തമായ നിര്‍ദേശം ഉണ്ടായിരുന്നു.(2 ശമുവേല്‍ 7 ). പഴയ നിയമത്തില്‍ ഇങ്ങനെ പലയിടത്തും കാണുന്നതുപോലെ , ഒരുപക്ഷെ ഗിസയിലെ പിരമിഡും ദൈവ മഹത്വത്തിന്റെ സാക്ഷ്യ പാത്രമായി തീരുന്നതിനു വേണ്ടി യഹോവയുടെ നിര്‍ദേശ പ്രകാരം നിര്‍മ്മിക്കപ്പെട്ടതാവുമോ?


യശയ്യാവ് പ്രവാചകന്‍ മിസ്രെയീമിനെ കുറിച്ചുള്ള തന്‍റെ പ്രവചനത്തില്‍ ഇപ്പ്രകാരം പറയുന്നു :
"അന്നാളില്‍ മിസ്രയീം ദേശത്തിന്‍റെ നടുവില്‍ യാഹോവയ്ക്കൊരു യാഗപീഠവും അതിന്‍റെ അതിര്‍ത്തിയില്‍ യാഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും". (യെശയ്യാവ് 19 : 19 )

 യെശയ്യാവ് പ്രവാചകന്‍റെ പുസ്തകത്തില്‍ ഉടനീളം ഈജിപ്ടിനെ എബ്രായ പദമായ 'മിസ്രയീം' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ആധുനിക ഭൂമി ശാസ്ത്ര പഠനങ്ങളും സാറ്റെലൈറ്റ് ഉപയോഗിച്ചുള്ള ചിത്രങ്ങളും വിരല്‍ ചൂണ്ടുന്നത്, ഗിസയിലെ പിരമിഡ് സ്ഥിതി ചെയ്യുന്നത് ഈജിപ്ടിന്ടെ ഒത്ത മധ്യത്തു തന്നെയാണ് എന്ന ശ്രദ്ധേയമായ വസ്തുതയിലേക്ക് ആണ്. ഇവിടം പുരാതന ഈജിപ്ടുകളുടെ അതിര്‍ത്തി പ്രദേശമായിരുന്നു. 'ഗിസ' എന്ന അറബി വാക്കിനര്‍ത്ഥം 'അതിര്‍ത്തി ' എന്നാണ്. അതിശയകരം എന്ന് പറയാതെ വയ്യ, "ഗ്രേറ്റ്‌ പിരമിഡ് " പുരാതന ഈജിപ്ടുകളുടെ അതിര്‍ത്തിയിലുള്ള 'തൂണും', അതേസമയം, 'മിസ്രയീം' ദേശത്തിന്‍റെ 'നടുവില്‍' സ്ഥിതി ചെയ്യുകയും ചെയ്യുന്നു.
യെശയ്യാവ് പ്രവാചകന്‍ ഇപ്രകാരം തുടരുന്നു :
"അത് മിസ്രയീം ദേശത്ത് സൈന്യങ്ങളുടെ യാഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും.പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും.അവന്‍ അവര്‍ക്ക് ഒരു രക്ഷകനെ അയക്കും.അവന്‍ പൊരുതു അവരെ വിടുവിക്കും."

പഴയ നിയമത്തിലുടനീളം യേശുക്രിസ്തുവിനെ മന്ദിരത്തിന്റെ "മൂലക്കല്ലായി " താരതമ്മ്യം ചെയ്തിരിക്കുന്നതായി കാണാം. സാധാരണയായി ഒരു കെട്ടിടത്തിന്‍റെ അടിസ്ഥാനത്തിലാണ് മൂലക്കല്ല് കാണപ്പെടുന്നത്. എന്നാല്‍ ഒരു പിരമിഡിനെ സംബന്ധിച്ചിടത്തോളം അതിന്‍റെ മൂലക്കല്ല് സ്ഥിതി ചെയ്യുന്നത് ഏറ്റവും മുകളിലായാണ്.

യെശയ്യാവ് 28 : 16 ല്‍ പറയുന്നു,
"ഞാന്‍ സീയോനില്‍ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധന ചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാന കല്ല്‌ ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഓടിപ്പോകയില്ല."
സെഖരിയാവ് 4 : 7 ല്‍ ഇപ്പ്രകാരം പ്രസ്താവിക്കുന്നു:
"അതിന്നു കൃപ, കൃപ എന്ന ആര്‍പ്പോട് കൂടെ അവന്‍ ആണിക്കല്ല് കയറ്റും."
സങ്കീര്‍ത്തനങ്ങള്‍ 118 : 22 ല്‍ ഇപ്പ്രകാരം സൂചിപ്പിക്കുന്നു :
"വീട് പണിയുന്നവര്‍ തള്ളി കളഞ്ഞ കല്ല്‌ മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു."
വാസ്തവത്തില്‍,  പരീശന്മാരും  മഹാപുരോഹിതന്മാരും താന്‍ മശിഹ ആണെന്ന് വിശ്വസിക്കാന്‍  കൂട്ടാക്കുന്നില്ല എന്ന് കണ്ട യേശുക്രിസ്തുവും ഈ വചനങ്ങള്‍ ജന കൂട്ടത്തിനു മുന്പ്പില്‍ എടുത്തു പറയുന്നുണ്ട്.(മത്തായി 21 : 42 - 44) .
പിന്നീട്, അപ്പോസ്തലനായ പത്രോസ് യഹൂദാജനതയോടുള്ള തന്‍റെ പ്രസംഗത്തില്‍ ഈ പ്രവചനത്തില്‍ പറയുന്ന മൂലക്കല്ല് യേശുക്രിസ്തു തന്നെ എന്ന് ഉറപ്പിക്കുന്നുണ്ട്.
"വീട് പണിയുന്നവരായ നിങ്ങള്‍ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായി തീര്‍ന്ന കല്ല്‌ ഇവന്‍ തന്നെ.മറ്റൊരുത്തനിലും രക്ഷ ഇല്ല.നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവും ഇല്ല."
ഇന്നു ഗിസയിലെ പിരമിഡിനെ സംബന്ധിച്ച്  ശ്രദ്ധേയമായ ഒരു കാര്യം അതിനു മൂലക്കല്ല് ഇല്ല എന്നതാണ്. വാസ്തവത്തില്‍, ഗ്രേറ്റ്‌ പിരമിഡില്‍ അങ്ങനെ ഒരു മൂലക്കല്ല് ഉണ്ടായിരുന്നതായി യാതൊരു ചരിത്രപരമായ രേഖകളും ഇല്ല.ഗ്രേറ്റ്‌ പിരമിഡിനെ കുറിച്ച് നില നില്‍ക്കുന്ന അജ്ഞതകളിള്‍ ഒന്നായി ഇതും നില്‍ക്കുന്നു.